വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യാ സമാധാനത്തിനുള്ള കരാറിൽ ഒപ്പുവയ്ക്കാനുള്ള ബുദ്ധി ഇറാൻ ഉടൻ കാട്ടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ ഇറാനെതിരായ നാവിക ഉപരോധം നീട്ടാൻ അമേരിക്ക പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപ് ഇതു പറഞ്ഞത്. ചർച്ചയ്ക്കായി ഇറാന് എപ്പോൾ വേണമെങ്കിലും അമേരിക്കയെ ബന്ധപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതിനായി നാവിക ഉപരോധം നീട്ടാനുള്ള തയാറെടുപ്പുകൾ നടത്താൻ ഉദ്യോഗസ്ഥർക്കു ട്രംപ് നിർദേശം നല്കിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എണ്ണ കയറ്റുമതി തടഞ്ഞ് ഇറാന്റെ സന്പദ്വ്യവസ്ഥയെ തകർക്കാനുള്ള നീക്കമാണു ട്രംപ് നടത്തുന്നത്. ഇറാനിൽ വ്യോമാക്രമണം പുനരാരംഭിക്കുക അല്ലെങ്കിൽ അമേരിക്ക ഏകപക്ഷീയമായി യുദ്ധത്തിൽനിന്ന് പിന്മാറുക എന്നീ നിർദേശങ്ങൾ അപകടം നിറഞ്ഞതാണെന്നാണു ട്രംപിന്റെ വിലയിരുത്തലെന്നും റിപ്പോർട്ടിൽ പറയുന്നു.
യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങളിൽ ട്രംപ് കടുത്ത അതൃപ്തിയിലാണത്രേ. നാവിക ഉപരോധവും യുദ്ധവും അവസാനിപ്പിച്ചശേഷം ആണവപദ്ധതികളിൽ ചർച്ചയാകാമെന്ന ഇറാന്റെ നിർദേശം ട്രംപിനു സ്വീകാര്യമല്ല.
ഇതിനിടെ, അമേരിക്കൻ നാവിക ഉപരോധത്തെ മറികടക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഇറാൻ. കടൽ വഴി പറ്റിയില്ലെങ്കിൽ മറ്റു വാണിജ്യപാതകളിലൂടെ എണ്ണ കടത്താൻ പറ്റുമെന്ന് ഇറേനിയൻ വൃത്തങ്ങൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
നാവിക ഉപരോധം നീളുമെന്ന കണക്കുകൂട്ടലിൽ എണ്ണവില ഉയരുന്നത് തുടരുന്നു. ഇന്നലെ മൂന്നു ശതമാനം വില കൂടി. ബ്രെന്റ് ഇനം ക്രൂഡ് കോൺട്രാക്റ്റ് വില ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.